ഒരു താന്തോന്നി ബ്ലോഗ്!

Friday, September 4, 2009

ഒരു കുളി സീന്‍ ചരിതം!

മലയാളിയും കുളിയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് ഏതാണ്ട് അയ്യായിരം കോടി വര്‍ഷം ആയെന്നാണ്‌ എന്റെയൊരൂഹം! ചരിത്രാതീത കാലം മുതല്‍ക്കെ കുളിസീന്‍ കാണല്‍ എന്നകലയില്‍ കേരളീയര്‍ അഗ്രഗണ്യരായിരുന്നു എന്ന് പമ്പാനദീ തട സംസ്ക്കാരവും മറ്റും വായിച്ചിട്ടുള്ളവര്‍ക്കറിയാം. തലച്ചോറിലെ മെഡുല്ല ഒബ്ലോംകട്ട എന്ന കട്ടിയുള്ള ഒരു ഭാഗത്തിന്റെ കട്ടി കുറയുന്നതാണ് ഞരമ്പ് രോഗത്തിനു കാരണമെന്ന് ബൂലൊകത്തെ ഡോ.വല്യത്താനായ ഡോ. സൂരജ് പോത്തുംകാലില്‍ പറഞ്ഞിട്ടുണ്ട്. എങ്കില്‍ തൊണ്ണൂറു ശതമാനം മലയാളി പൂമാന്മാര്‍ക്കും കട്ടികുറവുണ്ട് എന്നാണെനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. വീടിനടുത്ത് ഒരു തോടോ പുഴയോ ഉണ്ടെങ്കില്‍ അതിന് കരയിലൂടെ ചുമ്മാ നടന്നാല്‍ മനസ്സിലാക്കാവുന്നതുമാണ് ഇക്കാര്യം. ചെറുപ്രായക്കാര്‍ മുതല്‍ “അടിക്കമ്പായി”, കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പടുകിളവന്മാര്‍ വരെ ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നു എന്നതാണ് രസം.





ഒരു പുഴയോരഗ്രാമവാസിയായ എനിക്ക് കണ്ടും കേട്ടും അറിയാനിടയായ കുറെ കുളിസീന്‍ വിശേഷങ്ങള്‍ നിങ്ങള്‍ക്കായിതാ....

കഥ നടക്കുന്നത് ഏതാണ്ട് പത്ത് പതിനഞ്ച് വര്‍ഷങ്ങാള്‍ക്ക് മുന്‍പ്....

നമ്മുടെ കഥാനായകന്‍ ഷിജു. സമപ്രായക്കാരുടെ ഇടയില്‍ കെ.എസ് എന്നും അറിയപ്പെടും (കെ എസ് ഗോപാലകൃഷ്ണനെ വെല്ലുന്ന സീന്‍ പിടുത്തക്കാരനായതിനാലാണെന്നും കുളിസീന്‍ സ്പെഷ്യലീസ്റ്റിന്റെ ചുരുക്കെഴുത്താണെന്നും നാട്ടില്‍ സംസാരമുണ്ട്!). മോശമല്ലാത്ത ഡിഗ്രി ആയ പ്രീ ഡിഗ്രിയും കഴിഞ്ഞു കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും ട്യൂഷന്‍ എടുത്ത് കഴിയുന്നു. രാവിലെയും വൈകുന്നേരവുമാണ് ട്യുഷന്‍ പരിപാടി. രാവിലെ കുട്ടികള്‍ സ്കൂളില്‍ പോയി തിരിച്ചു വരുന്നതു വരെയുള്ള സമയം തന്റെ ഹാര്‍ലി ഡേവിഡ്സണായ ബി എസ് സൈക്കിളിലാണ് യാത്ര. പെണ്‍കിടാങ്ങള്‍ കുളിക്കാനെത്തുന്ന സമയം സാറിന് മനപാഠം. ഓരോ കടവുകളും പതിവായി കവറു ചെയ്യും. സൈക്കിളിന്റെ ബോക്സില്‍ ഒരു തോര്‍ത്തും സോപ്പും റ്റൈം റ്റേബിളും എപ്പോഴും ഉണ്ടാവും. റ്റൈം റ്റേബിളില്‍ കുട്ടികളുടെ റ്റ്യൂഷന്‍ സമയങ്ങള്‍ക്കു പുറമേ വിവിധ കടവുകളിലെ കുളിക്കാരികളുടെ പേരുകളും അവരുടെ ഷെഡ്യൂളും കാണും! സഹകരണ മനോഭാവമുള്ള കുളിക്കാരികളുടെ കൂടെ കടവില്‍ ഇറങ്ങി കൂടെ കുളിച്ചു കൊണ്ടു അവരുടെ കുളി ആസ്വദിക്കുക എന്നതാണ് ഇഷ്ടന്റെ ഏറ്റവും സിമ്പിള്‍ അഭ്യാസം. മിണ്ടിയും പറഞ്ഞും കുളിക്കുന്നതിനൊപ്പം തരുണീമണികളുടെ അനാവൃതമാകുന്ന അവയവ ഭംഗി കണ്ട് ഷിജു സായുജ്യമടയും. ഇതിനിടയില്‍ മറ്റു പെണ്ണുങ്ങളുടെ രണ്ടു കുറ്റവും പറഞ്ഞു കൂടുതല്‍ എന്തെങ്കിലും തരമാകുമോ എന്നും ശ്രമിക്കും. പുതുമുഖങ്ങളുടെ കുളികാണുവാനായി നൂതനമായ പല റ്റെക്നിക്കുകളുടെയും പേറ്റന്റും ഈ മഹാനുഭാവനു സ്വന്തമാണെന്നറിയുമ്പോള്‍ നിങ്ങള്‍ക്കീ മഹാന്റെ വില ഊഹിക്കാം. എങ്കിലും ദര്‍ശനസുഖത്തിലൊതുക്കി സ്പര്‍ശനസുഖത്തിനു മുതിരാത്തവനായിരുന്നു ഷിജു.



പുതിയതാരങ്ങള്‍ കുളിക്കാനായി ഇറങ്ങിയാല്‍ ഷിജു തന്റെ വാഹനം അല്പം അകലെയായി പാര്‍ക്കു ചെയ്ത് ഒരു വ്യൂ പോയിന്റ് കണ്ടു പിടിയ്ക്കും. മിക്കവാറും ഏതെങ്കിലും മരത്തിനു പിറകിലോ കുറ്റിക്കാട്ടിലോ ആയിരിക്കും കക്ഷിയുടെ ഒളിസങ്കേതം. അഥവാ പറ്റിയ മരമോ കുറ്റിക്കാടോ ഇല്ലാത്തപക്ഷം എതെങ്കിലും മരത്തിന്റെ ഇലകള്‍ നിറഞ്ഞ കമ്പൊടിച്ച് അതുകുത്തിനാട്ടി ഒരു താല്‍ക്കാലിക കുറ്റിച്ചെടി സൃഷ്ടിക്കുന്നതിലും ടിയാന്‍ സമര്‍ത്ഥനാണ്! തരുണീമണികള്‍ കുളിക്കിടയില്‍ പൊസിഷന്‍ മാറുമ്പോള്‍ ദര്‍ശനം ഉറപ്പാക്കാനായി ഈ കുറ്റിച്ചെടികള്‍ അങ്ങോട്ടുമിങ്ങോട്ടും മെല്ലെ നീങ്ങുന്നതും കാണാം. അങ്ങനെ നടന്നു നീങ്ങുന്ന ചെടികള്‍ കണ്ടാല്‍ സമാനചിന്താഗതിക്കാരായ യുവാക്കള്‍ “മൃഗയായില്‍” “വാറുണ്ണി കേറിയ വീട്” എന്നു പറയുന്ന പോലെ “ഷിജു കവറു ചെയ്യുന്ന കടവ്” എന്നു മനസ്സിലാക്കി അടുത്ത കടവുപിടിക്കുമായിരുന്നു!



പായല്‍ക്കൂട്ടത്തിനിടയില്‍ ഒഴുകിനടന്ന് കുളി ആസ്വദിക്കുന്നതാണ് ഇഷ്ടന്റെ മറ്റൊരു രീതി. ഇങ്ങനെ ഒഴുകിവരുന്ന ആ പായല്‍ക്കൂട്ടം, നല്ല സീന്‍ കിട്ടുന്നിടത്തെത്തുമ്പോള്‍, പുഴയിലേക്കിറങ്ങിക്കിടക്കുന്ന ഏതെങ്കിലും പുല്ലിലോ മരത്തിലോ തടഞ്ഞ് നില്‍ക്കും. അവിടുത്തെകുളി തീര്‍ന്നു കഴിഞ്ഞേ പിന്നീടാ പായല്‍ക്കൂട്ടം നീങ്ങൂ.



തോട്ടായിടീലുകാരന്‍, ചൂണ്ടക്കാരന്‍, വീശുകാരന്‍, ആടിന് ഇല വെട്ടുകാരന്‍ എന്നീ രൂപങ്ങളിലും കുളക്കടവുകളില്‍ ആദ്ദേഹം അവതരിക്കാറുണ്ട്. പെണ്ണുങ്ങള്‍ കുളിക്കുന്ന കടവില്‍ ചെന്ന് വെറും കല്ല് തിരിയും ചേര്‍ത്ത്‌വച്ച് കെട്ടി കത്തിച്ച് പുഴയിലേക്ക് എറിഞ്ഞ് “ദേ ഇപ്പം പൊട്ടും കെട്ടോ” എന്നു പറഞ്ഞ് പെണ്ണുങ്ങളെ വെള്ളത്തില്‍ നിന്നു കയറ്റി നിര്‍ത്തി നയനസുരതം നടത്തി ആത്മനിര്‍വൃതി അടയാറുമുണ്ട് കക്ഷി.


“അയ്യോ! കഷ്ടം! ചീറ്റിപ്പോയല്ലോ” എന്നു “എന്താ പൊട്ടാത്തെ?” എന്ന ചോദ്യത്തിനുത്തരവും കൊടുത്ത് അടുത്ത ഇരയെ ലക്ഷ്യമാക്കി നീങ്ങും നമ്മുടെ നായകന്‍.



അഥവാ പിടിക്കപ്പെടും എന്നു തോന്നിയാല്‍ ഞങ്ങളുടെ നാട്ടിലെ ഒട്ടുമിക്ക കുളിസീന്‍ ആസ്വാദകരും ചെയ്യുന്നത് തങ്ങളുടെ മുട്ടില്‍ കയ്യ് ഊന്നി മുടന്തി മുടന്തി ഓടുക എന്നതായിരുന്നു. ഒന്നില്‍ കൂടുതല്‍ കാഴ്ചക്കാര്‍ ഓടുന്നുണ്ടെങ്കില്‍ മറ്റുള്ളവര്‍ മുടന്തുന്നവനോട് “‘എടാ സിറാജെ, ഒന്നു പതുക്കെ ഓടെടാ” എന്നും ഉറക്കെ (കുളിക്കുന്ന പെണ്‍കൊടികള്‍‍ കേള്‍ക്കുന്ന മട്ടില്‍ ഉച്ചത്തില്‍) വിളിച്ചുപറയും! കാരണം കുളിസീന്‍ വേട്ടയില്‍, അല്‍പ്പം മുടന്തുള്ള സിറാജും ഷിജുവും, നൂറുമീറ്റര്‍ ഓട്ടത്തിലെ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും അസഫ പവലും പോലെയാണ്! രണ്ടുപേരും അഗ്രഗണ്യര്‍! പക്ഷെ നമ്മുടെ ചന്തുവിനെപ്പോലെ പഴിയെല്ലാം ഏല്‍ക്കാനായിരുന്നു പാവം സിറാജിന്റെ ജന്മം.



അന്നൊരു ഞായറാഴ്ച ദിവസം രാവിലെ ഷിജുവിനെ അമ്മ മീനാക്ഷിച്ചേച്ചി വിളിച്ചെഴുന്നേല്‍പ്പിച്ചത് തന്റെ ആടുകളുടെ കരച്ചില്‍ സഹിക്കവയ്യാതെയായിരുന്നു. ഞായറാഴ്ച പ്രഭാതങ്ങളില്‍ റ്റ്യൂഷനും കടവുകളിലെ കളക്ഷനും കുറവായതിനാല്‍ ആസനത്തില്‍ സൂര്യനടുപ്പുകൂട്ടുന്നതു വരെ ഷിജു ഉറങ്ങാറുണ്ട്. ആടുകള്‍ക്ക് കൊടുക്കാനുള്ള പുല്ല് തീര്‍ന്നതിനാല്‍ മീനാക്ഷിച്ചേച്ചി ഒരു വാക്കത്തി എടുത്ത് കയ്യില്‍ കൊടുത്ത് ഷിജുവിനോട് ആറ്റുപുറമ്പോക്കില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്നൂം കുറെ പ്ലാവില വെട്ടിക്കോണ്ടുവരാനായി പറഞ്ഞു. ഇളയ പെങ്ങള്‍ ഷില്‍ജി കൊടുത്ത കട്ടനും ഊതിക്കുടിച്ച് കടവില്‍ സീനൊന്നും തടയുന്ന സമയമല്ലല്ലോ എന്നോര്‍ത്ത് ഞായറാഴ്ചയേയും അമ്മയേയും മനസ്സാ പ്രാകി പ്ലാവില്‍ വലിഞ്ഞുകയറി. ഒഴിഞ്ഞുകിടക്കുന്ന പെണ്ണുങ്ങളുടെ കുളിക്കടവുകള്‍കണ്ട് തത്ത ചത്ത കാക്കാലനേപ്പോലെ അവന്‍ നെടുവീര്‍പ്പെട്ടു! കുളിക്കടവില്‍ പെണ്ണുങ്ങളുണ്ടെങ്കില്‍ മണിക്കൂറുകള്‍ നീളുന്ന ആ ഇലവെട്ട് പോളിംഗ് ഇല്ലാത്തതിനാല്‍ മിനിറ്റുകള്‍ കൊണ്ട് തീര്‍ത്ത് ഷിജു പ്ലാവില വെട്ടി കൊണ്ടുപോയി ആട്ടിന്‍‌കൂട്ടില്‍ ഇട്ടു.



“അമ്മേ, ഇതാ പ്ലാവില കൊണ്ടുവന്നു കെട്ടോ” ഷിജു ആട്ടിന്‍‌കൂട്ടില്‍ പ്ലാവില സ്ഥാപിച്ച് ഒന്നു മൂരിനിവര്‍ന്നു.

“എന്നാ വന്നു പ്രാതല്‍ വലിച്ച് കേറ്റെടാ” അമ്മ സ്വതസിദ്ധമായ കലിപ്പോടെമൊഴിഞ്ഞു.

“ദാ വരുന്നു....”

എന്നും പറഞ്ഞ് വാക്കത്തി കൊണ്ട് പുറം ചൊറിയുമ്പോളാണ് ഷിജു ഹൃദയം കുളിര്‍ക്കുന്ന ആ കാഴ്ചകാണുന്നത്! അയല്‍ക്കാരിയും, കുളിക്കടവിലെ വിശാലമനസ്കയും, പ്രതിപക്ഷബഹുമാനമുള്ളവളും, സര്‍വ്വോപരി അതീവ സുന്ദരിയുമായ മാഗിച്ചേച്ചി ഒരു ബക്കറ്റു നിറയെ തുണിയുമായി, തലയിലെണ്ണയുമൊക്കെ വച്ച്, കടവിലേക്കു പോകുവാനായി തയ്യാറായി നില്‍ക്കുന്നു! (മാഗിച്ചേച്ചിയാണെങ്കില്‍ തലെദിവസം ദുബായില്‍ നിന്നും മകനെ എന്‍‌റ്റ്രന്‍‍സിനു പഠിപ്പിക്കാനായി എത്തിയതേയുള്ളൂ. )‌



“എത്ര നാളായി ആറ്റുവെള്ളത്തിലൊന്നു വിസ്തരിച്ച് മുങ്ങിക്കുളിച്ചിട്ട്”


എന്ന് മാഗിച്ചേച്ചി മുറ്റത്തുനിന്ന വേലക്കാരി കൌസുവിനോട് പറഞ്ഞുതീരുന്നതിനു മുന്‍പു ഷിജു കുറുക്കുവഴിയിലൂടെ, വാക്കത്തിയുമായി, ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന സ്പീഡില്‍ ഓടി. കടവിനടുത്ത അതേ പ്ലാവിന്റെ ഒരു ശിഖരത്തില്‍, ഫ്രെഞ്ച് സ്പൈഡര്‍മാന്‍ അലൈന്‍ റൊബെര്‍ട്ട് പെറ്റ്രൊനാസ് റ്റവറിനു മുകളില്‍ കയറിയ അതേ ലാഘവത്തോടെ, പാഞ്ഞുകയറി ഇലകള്‍ക്കിടയില്‍, ആസനസ്ഥനായി. ഒരു പ്രൊഫഷണല്‍ ക്യാമറമാന്‍ ഷോട്ടിനു മുന്‍പ് ഫ്രേം ശരിയാക്കുന്നതു പോലെ മാഗിച്ചേച്ചി അലക്കുന്നതും കുളിക്കുന്നതുമായ ഏരിയ കവറുചെയ്യുന്ന രീതിയില്‍ തന്റെ പൊസിഷനുറപ്പിച്ചു. മാഗിച്ചേച്ചിവന്ന കാര്യം തന്റെ കോമ്പറ്റീറ്റേഷ്സ് ഒന്നും അറിഞ്ഞുകാണില്ലല്ലോ എന്നോര്‍ത്ത് ഒന്നു കൂടെ സന്തോഷിച്ചു (അല്ലെങ്കില്‍ കടവിനക്കരെ കുറെയധികം ചെടികള്‍ ഓടി നടന്നേനെ!). കാണാന്‍ പോകുന്ന പൂരം ഓര്‍ത്ത് ഷിജു തനിക്കുതന്നെ അഞ്ചാറ് “കണ്‍ഗ്രാറ്റ്സ്” പറഞ്ഞ് ഒന്നൂറിച്ചിരിച്ചു വലതുകൈ കൊണ്ട് തന്റെതന്നെ ഇടതുകൈ കുലുക്കി. പിന്നീട്, ചേച്ചിയെങ്ങാനും അഥവാ തന്നെ കണ്ടാല്‍ ചോദിക്കാനായി രണ്ടുമൂന്നു ചേദ്യങ്ങളും ആലോചിച്ച്, ചേച്ചിയെ കാണിക്കാനായി ഒരു പ്ലാവിന്റെ ഇലകളുള്ള കമ്പും മുറിച്ച് കയ്യില്‍ പിടിച്ചു.



മാഗിച്ചേച്ചി വന്നപാടെ കുളികഴിഞ്ഞ് ധരിക്കാനുള്ള വസ്ത്രങ്ങളെല്ലാം പുല്ലില്‍ വച്ച് ബക്കറ്റുമായി പുഴയരുകിലെ അലക്കുകല്ലിലേയ്ക്കു നീങ്ങി. ഇട്ടിരുന്ന മെറൂണ്‍ നൈറ്റി മടക്കിക്കുത്തി. ഷിജു ശ്വാസം പിടിച്ച്, നിര്‍ന്നിമേഷനായി, ആദ്യമായി ഷേണായീസില്‍ കര്‍ട്ടന്‍ പൊങ്ങുന്നതു കാണുന്ന കുഗ്രാമവാസിയേപ്പോലെ (പൊട്ടന്‍ പൊന്‍‌കുടം കണ്ടതു) പോലെ അതും നോക്കി വായും പൊളിച്ചിരുന്നു! കയ്യിലൂടെ ഒരു രോമാഞ്ചം അരിച്ചുകേറുന്നതായി ഷിജുവിനു തോന്നി. അത് മാഗിച്ചേച്ചിയുടെ വിരലുകളാണെന്ന് ആനന്ദതുന്തിലനായ ഷിജു കരുതി. രോമാഞ്ചം കൂടിവരുന്നതു കണ്ട് കയ്യിലേക്ക് നോക്കിയപ്പോളതാ പുളിയനുറുമ്പുകള്‍! താന്‍ വെട്ടി കയ്യില്‍ പിടിച്ചിരുന്ന പ്ലാവിന്‍‌കൊമ്പിന്റെ അറ്റത്ത് ഒരു പുളിയനുറുമ്പിന്‍ കൂട് അപ്പോഴാണ് ഷിജു കണ്ടത്!

“ഈ പരട്ട നീര്‍ക്കോലി കടിച്ചാല്ലൊന്നും ഞാനീ ഫോര്‍ കോഴ്സ് ഡിന്നര്‍ ഉപേക്ഷിക്കാന്‍ പോണില്ല മോനേ..” എന്നു മനസ്സില്‍ പറഞ്ഞു ഷിജു കണ്ണ് വീണ്ടും കുളിക്കടവിലേക്ക് പാന്‍ ചെയ്തു.


“മമ്മീ, ഒന്നു പെട്ടന്ന് കേറി വന്നേ, കുമ്പനാട്ടൂന്നു ദേ തോമാച്ചനങ്കിളും മറ്റും വീട്ടില്‍ വന്നിരിക്കുന്നു.”

മാഗീപുത്രന്‍ മാന്‍സന്റെ വാക്കുകള്‍ ഒരു അശനിപാതം പോലെ ഷിജുവിന്റെ ചെവിയില്‍ എത്തി. തോമാച്ചനേയും അതിയാന്റെ അച്ഛനാപ്പൂപ്പന്മാരെയും പത്തുപതിനഞ്ച് തലമുറകളേയും ഷിജു അറിയാവുന്നതും അല്ലാത്തതുമായ തെറികളെല്ലാം മനസ്സാ വിളിച്ചു! കൂടാതെ അന്നത്തെ തന്റെ കണിയായ സ്വന്തം മാതാശ്രീയ്ക്കും കൊടുത്തു അതിന്റെ ഒരു ഷെയര്‍!



മാഗിച്ചേച്ചി മടക്കിക്കുത്തഴിച്ച്, ബക്കറ്റും മറ്റു തുണികളുമായി തിരികെ കയറിപോകുന്നതു കണ്ട് ലേഡീസ് ബസ്റ്റോപ്പില്‍ വച്ച് ചെരുപ്പിന്റെ വാറുപൊട്ടിയവന്റെ മുഖവുമായി ഷിജു ഇരുന്നു. അപ്പോഴാണ് കൂനിന്മേല്‍ കുരു!


“അതെന്താ മാഗീ കുളിക്കാതെ തിരിച്ച് പോകുന്നത്?”


ചിരപരിചിതമായ ആ ശബ്ദം കേട്ട് ഷിജു തിരിഞ്ഞു നോക്കിയപ്പോളതാ അമ്മ! കുറച്ചുപുറകിലായി ഇളയപെങ്ങള്‍ ഷില്‍ജിയും! രണ്ടുപേരുടെ കയ്യിലും ഒരോ ബക്കറ്റ് നിറയെ തുണികളും!

“ഓ, എന്തോ പറയാനാഎന്റെ ചേച്ചീ, ഒത്തിരിനാളു കൂടി ഒന്നു മുങ്ങിക്കുളിക്കാമെന്ന് വിചാരിച്ചപ്പോഴേയ്ക്കും കുമ്പനാട്ടെ അച്ചായന്‍ എത്തി” എന്ന് മറുപടി പറഞ്ഞ് മാഗിച്ചേച്ചി നടന്നു മറഞ്ഞു.


“ഇതിനാണോ ഇടിവെട്ടിയവനെ പാമ്പും പട്ടിയും കൂടെ ചേര്‍ന്നു കടിക്കുക എന്നു പറയുന്നത്?”
ഷിജു സ്വയം ശപിച്ചു.


“പ്ലാവില്‍ നിന്നും ആഞ്ഞൊന്നു ചാടി തലയാ അലക്കുകല്ലില്‍ ഇടിപ്പിച്ച് ആത്മഹത്യ ചെയ്താലോ” എന്നു വരെ ഷിജു ആലോചിച്ചു. താന്‍ പ്ലാവില കൊണ്ടുപോയി ആടിനു കൊടുത്തതെല്ലാം അമ്മ അറിഞ്ഞതാണ്. വീണ്ടും പ്ലാവില്‍ കയറിയത് കണ്ടാല്‍ അത് ദുരുദ്ദേശത്തോടെയാണെന്ന് കുശാഗ്രബുദ്ധിയായ അമ്മയ്ക്ക് എളുപ്പം പിടികിട്ടും. ഷിജു ഇലകള്‍ക്കിടയിലേക്ക് ഒന്നു കൂടെ മറഞ്ഞ് തൊട്ടുതാഴത്തെ ആളില്ലാക്കടവിലേയ്ക്കും നോക്കി ഇരുന്നു!


“എടീ ഈ കടവില്‍ ഒരു അലക്കുകല്ലേയുള്ളൂ. നീ താഴത്തെ കടവില്‍ പോയി അലക്ക്”
അമ്മ ഷില്‍ജിയോട്പറയുന്നത് ഷിജു വീണ്ടും കേട്ടു. ഷില്‍ജി താഴത്തെ കടവില്‍ ഇറങ്ങി വിവസ്ത്രയാകാന്‍ തുടങ്ങി.



“ഈ നശിച്ചതള്ളയെക്കൊണ്ട് തോറ്റു. ഇനി ഞാന്‍ എവിടെപ്പോയി ഒളിക്കും? എവിടെ നോക്കും?”

ഷിജു മാഗിച്ചേച്ചിയേയും ശപിച്ചു! രണ്ടുകടവുകളില്‍ നിന്നും നോക്ക് കിട്ടാത്തവിധത്തില്‍ ഒരു കമ്പിലേക്ക് ഷിജു മാറി പ്ലാവിനു പുറകുവശത്തുള്ള റോഡിലേയ്ക്കും നോക്കി ഷിജു ഒരു ശവം പോലെ ഇരുന്നു.



പ്ലാവിനും റോഡിനുമിടയില്‍ നില്‍ക്കുന്ന മാവില്‍ നിന്നും ഒരു അനക്കം കണ്ടാണ് ഷിജു അങ്ങോട്ട് നോക്കിയത്. മാവിലകള്‍ക്കിടയില്‍ ഒരു മാമ്പഴവും ഈമ്പിക്കുടിച്ച് സിറാജ് ഷില്‍ജി കുളിക്കുന്ന കടവിലേയ്ക്കും നോക്കി രസിച്ചിരിക്കുന്നു! ചക്കപ്പുഴുക്കു കണ്ട ഗ്രഹണിക്കാരന്റെ കണ്ണിലെ തിളക്കം ഷിജു സിറാജിന്റെ കണ്ണുകളില്‍ കണ്ടു! ഇതൊന്നുമറിയാതെ പുളിയനുറുമ്പുകള്‍ ഷിജുവിന്റെ മേലാസകലം കടിമുറുക്കിക്കൊണ്ടേയിരുന്നു!





വാല്‍ക്കഷണം: പിന്നീട് ഷിജുവിന് APKK (അമ്മേടേം പെങ്ങടേം കുളി കണ്ടോന്‍) എന്നൊരു പേരും കിട്ടിയത്രേ! മൂന്നു മണിക്കൂര്‍ കഴിഞ്ഞ് താഴെയിറങ്ങിയ ഷിജുവിന്റെ ശരീരം കണ്ടാല്‍ പട്ടാളത്തില്‍ നിന്നും വസൂരി പിടിച്ചെത്തിയ ദാമുവേട്ടന്റെതു പോലെ ഇരുന്നു എന്ന് കിംവദന്തി!

ദിസ്കൈമള്‍: ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും എന്റെ ഭാവനയില്‍ വിരിഞ്ഞവയാണ്. ആരെങ്കിലുമായോ ഏതെങ്കിലും സംഭവങ്ങളുമായോ നിങ്ങള്‍ക്കാര്‍ക്കെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അതു തികച്ചും യാദൃശ്ചികമായിരിക്കും. എങ്കിലും നിങ്ങള്‍ കൊട്ടേഷന്‍കാരെക്കൊണ്ട് എനിക്ക് അംഗഭംഗം വരുത്തിക്കുകയോ കൊല്ലുകയോ ചെയ്യരുത്, പ്ലീസ്! പറഞ്ഞാല്‍ മതി ഞാന്‍ നിങ്ങളുടെ മുന്‍പില്‍ വന്നു പൊട്ടാസ്യം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തുകൊള്ളാം! പേടിച്ചിട്ടല്ല, ഫ്രഷ് ബ്ലഡ് എനിക്ക് അലര്‍ജിയാ...

15 comments:

സുഗ്രീവന്‍ :: SUGREEVAN said...

വിശാലമനസ്കന്റെ “കൊടകരപുരാണം” അബുദാബിയിലുള്ള ഒരു സുഹൃത്തിനു സമ്മാനമായി നല്‍കാന്‍ രണ്ടുമൂന്നു ബുക്സ്റ്റാളുകളില്‍ കയറി ഇറങ്ങിയിട്ടും കിട്ടാതെ വന്നതാണ് ഈ പോസ്റ്റെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്! ഔട്ട് ഓഫ് സ്റ്റോക്കാണത്രേ! (ഒന്നു നേരത്തേ വാങ്ങിയത് എത്ര നന്നായി!)

ഞാനും ഇങ്ങനെ കുറെ കഥകളും അനുഭവങ്ങളും എഴുതും, ബുക്കാക്കും, പജീറോ വാങ്ങും എന്നൊക്കെ കരുതി എഴുതാനിരുന്നത്. പക്ഷേ ആടുമുക്കിയാല്‍ ആനപ്പിണ്ഡം വരില്ല ആട്ടിന്‍ കാട്ടമേ കിട്ടൂ എന്നു ഒരു മണിക്കൂറിനകം മനസ്സിലാക്കി...
നര്‍മ്മം എഴുതാന്‍ എന്താ പാടിഷ്ടാ..!
വിശാലന്റെയും അരവിന്ദന്റെയും അരുണ്‍കായങ്കുളത്തിന്‍റ്റെയും ഒക്കെ ചെരുപ്പിന്റെ വള്ളിഅഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല എന്നു മനസ്സിലാക്കി!
എങ്കിലും പോസ്റ്റുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?

Anil cheleri kumaran said...

നല്ല എഴുത്താണല്ലോ... സധൈര്യം തുടരുക..

മുക്കുവന്‍ said...

ഈ പരട്ട നീര്‍ക്കോലി കടിച്ചാല്ലൊന്നും ഞാനീ ഫോര്‍ കോഴ്സ് ഡിന്നര്‍ ഉപേക്ഷിക്കാന്‍ പോണില്ല മോനേ..” ... നന്നായിട്ടുണ്ടല്ലോ!

Visala Manaskan said...

:) നന്നായിട്ടുണ്ട്. പടപടേന്ന് കഥകള്‍ പോരട്ടേ.

|santhosh|സന്തോഷ്| said...

“കുളിക്കടവിലെ വിശാലമനസ്കയും, പ്രതിപക്ഷബഹുമാനമുള്ളവളും, സര്‍വ്വോപരി അതീവ സുന്ദരിയുമായ“

നല്ല നല്ല പ്രയോഗങ്ങള്‍. ക്ലൈമാക്സും ഉഗ്രന്‍ എന്തായാലും കുളിസീന്‍ കാണുന്നവന്മാര്‍ക്കിട്ട് നല്ലൊരു ഗുണപാഠം!! ഇനിയും പോരട്ടെ കഥകള്‍

സജി കറ്റുവട്ടിപ്പണ said...

വായിച്ചു; ഇഷ്ടമായി!

jayanEvoor said...

സംഗതി കൊള്ളാം...!

കൂടുതല്‍ എഴുതൂ അമിട്ടുകള്‍ ഇനി താനേ വന്നുകൊള്ളും!

ബയാന്‍ said...

കഥ ഏശിയില്ലെങ്കിലും : “ദിസ്കൈമള്‍“ ഏശി. akkpp യുടെ ഫുള്‍ഫോം ശെരിയാവുന്നില്ല.

പിന്നെ എനിക്കു കിട്ടിയ വേര്‍ഡ്‌വെരി : airantsh

രാജീവ്‌ .എ . കുറുപ്പ് said...

കാണാന്‍ പോകുന്ന പൂരം ഓര്‍ത്ത് ഷിജു തനിക്കുതന്നെ അഞ്ചാറ് “കണ്‍ഗ്രാറ്റ്സ്” പറഞ്ഞ് ഒന്നൂറിച്ചിരിച്ചു വലതുകൈ കൊണ്ട് തന്റെതന്നെ ഇടതുകൈ കുലുക്കി.

മാഷെ നര്‍മം തകര്‍ത്തു. നല്ല എഴുത്ത്, ഇനിയും എഴുതുക, എല്ലാ വിധ ആശംസകളും

സുഗ്രീവന്‍ :: SUGREEVAN said...

കുമാരാ...ആദ്യമായി ഒരു കമന്റ് കിട്ടുന്നത് കുമാരന്റെ പക്കല്‍ നിന്നാണ്. താങ്ക് യൂ!

മുക്കുവന്‍, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം!

ഈ ബ്ലോഗിലെ ആദ്യ പോസ്റ്റിനു വിശാലമനസ്കന്റെ കമന്റ്! ആനന്ദലബ്ധിക്കിനിയെന്തുവേണം?! പ്രൊത്സാഹനത്തിനു നന്ദി സുഹൃത്തേ. എന്റെ ഈ “ഞെക്കിപ്പഴുപ്പിച്ച” നര്‍മ്മം ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം! ആ “ഗ്രഹണിപിടിച്ച പയ്യന്‍-ചക്കക്കൂട്ടാന്‍..” ഒക്കെ താങ്കളോട് കടപ്പാട് വയ്ക്കണ്ട പ്രയോഗമാണ്!

സന്തോഷ്, എന്നെ സന്തോഷിപ്പിച്ചു!

സജി, താങ്ക്സ്.

ജയാ, ഇനി അമിട്ടിനുള്ള മരുന്നുണ്ടോ എന്നു സംശയം!

ബായെന്‍, കഥയിഷ്ടമായില്ലെങ്കിലും ദിസ്കൈമളെങ്കിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം! നര്‍മ്മം എഴുതി പരിചയം കുറവാ (കേട്ടിട്ട് അല്ലാത്തതെല്ലാം അങ്ങ് എഴുതി മലമറിച്ച് കളയും എന്ന് തെറ്റിദ്ധരിക്കല്ലേ!). ഒരു വര്‍ഷം മുന്‍പ് ഉണ്ടാക്കിയ ബ്ലോഗ് ആണ്. ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങിവച്ചിട്ട് ഒരു വര്‍ഷം ആയി! ആഗോളമാന്ദ്യം പോസ്റ്റിനെയും ബാധിച്ചു! വേര്‍ഡ് വെരിഫിക്കേഷനൊക്കെ ഉണ്ടെന്ന് ഈ കമന്റ് കണ്ടാണ് മനസ്സിലാക്കിയത്. ഏതായാലും മാറ്റിയിട്ടുണ്ട്. അഭിപ്രായത്തിനു നന്ദി!

കുറുപ്പേ(പുസ്തകമേ) ആശംസയ്ക്കു നന്ദി!

പൊട്ട സ്ലേറ്റ്‌ said...

എഴുത്തിഷ്ടപെട്ടു. സംഭവത്തില്‍ പുതുമയുണ്ടെന്ന് പറയുന്നില്ല :)

സുഗ്രീവന്‍ :: SUGREEVAN said...

ബായെന്‍ ഫുള്‍ ഫോം തിരുത്തിയിട്ടുണ്ട്. എന്റെ റ്റൈപ്പൊ എറര്‍ ആയിരുന്നു. കാണിച്ചതിന് നന്ദി!

സുഗ്രീവന്‍ :: SUGREEVAN said...

പൊട്ടസ്ലേറ്റ്, എന്റെ ഈ പൊട്ട നര്‍മ്മം ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതില്‍ സന്തോഷം!

ഉഗാണ്ട രണ്ടാമന്‍ said...

നന്നായിട്ടുണ്ട്...:)

സുഗ്രീവന്‍ :: SUGREEVAN said...

ഇദിഅമീന്റെ നാട്ടുകാരനായ രണ്ടാമാ കുളിസീന്‍ നന്നായി കണ്ടതിന് നന്ദി.
:-)

Followers

About Me

മലയടിവാരം, കേരളം, India
മലകളും, മരങ്ങളും, മദ്യവും, മഴക്കാലവും, മലയാളവും, മഴയും, മാക്രിയും, മീനും, മൃഗയയും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു മലമൂടന്‍ മലയാളി. ഗുണ്ടായിസം, ഭീഷണി, കുത്തിത്തിരുപ്പ്, തവള പിടുത്തം, മീന്‍ പിടുത്തം, നായാട്ട്, പാചകം, ചീട്ടുകളി എന്നിവ മുഖ്യ വിനോദങ്ങള്‍.